Thursday, January 8, 2009

ഇലകള്‍ പൊഴിയുമ്പോള്‍

ഇലകള്‍ പൊഴിയുമ്പോള്‍

അകാലത്തില്‍ പൊലിഞ്ഞ
പരാജിതന്റെ ഒരിതള്‍
വേനല്‍ മഴയുടെ ഹ്രസ്വസ്വപ്നങ്ങളിലേക്ക്‌
മിഴി തുറക്കുന്നു
അസ്ഥികൂടങ്ങളും പച്ചിലകളും ഇണചേരുന്ന
നിലാവിന്റെ തുരുത്തില്‍
ഒറ്റുകാരന്റെ കാവല്‍മാടത്തില്‍ നിന്നും
ഒരു ശലാക പതിക്കുന്നു
ശ്മശാനത്തില്‍ ഒറ്റപ്പെട്ട ചെമ്പകമൊട്ട്‌
മ്ര്^തമോഹങ്ങളുടെ കണക്കെടുക്കുന്നു
ചടുലമാടുന്ന നിഗൂഢമനസ്സുകളില്‍
വിധിവിളംബര മുഹൂര്‍ത്തത്തിലെ
തീപ്പെട്ട വാക്കുകള്‍ മുറിഞ്ഞു വീഴുന്നു
ചന്തയിലൊരു പെണ്ണ്‌ കരഞ്ഞില്ലാതാവുന്നത്‌
ഞാന്‍ കണ്ടതേയില്ല
മൊഴിമാറ്റിപ്പറയുന്ന നടപ്പുകാലത്തിന്റെ
മറിമായങ്ങള്‍ അറിഞ്ഞതേയില്ല
കടപുഴകുന്ന വംശവ്ര്^ക്ഷങ്ങള്‍
കടലിലേക്കു തന്നെ ചേരട്ടെ
കരള്‍കൊത്താന്‍ വന്ന കഴുകന്മാരൊക്കെ
കാറ്റിന്റെ കൈകളില്‍ തന്നെ തീരട്ടെ
ജ്വരമാവേശിച്ച മൂര്‍ത്തികള്‍
ദക്ഷിണായനങ്ങള്‍ ചവിട്ടുമ്പോള്‍
തിരക്കൊഴിഞ്ഞ കൂടാരങ്ങളില്‍
അവശേഷിച്ചത്‌
മടങ്ങിപ്പോയവരുടെ നെടുവീര്‍പ്പുകള്‍ മാത്രം

No comments:

Post a Comment